2010, ജൂലൈ 28, ബുധനാഴ്‌ച

                              നിസ്വാര്‍ത്ഥസ്നേഹത്തിനു                                 
                           പേരുണ്ടെങ്കില്‍...          

  "മിസ്സ്‌ യു".ഈ അടുത്ത കാലത്തായി നമ്മള്‍ ഏറ്റവും അധികം പറയുകയും കേള്‍ക്കുകയും ചെയ്യുന്ന വാക്ക്.
ജീവിതത്തില്‍ കണ്ടുമുട്ടുന്നവരോട് അല്ലെങ്കില്‍ കേള്‍ക്കുന്നവരോട് നമുക്ക് ഇത് പറയാം.പക്ഷെ നമ്മുടെ കാഴ്ചക്കും കേള്‍വിക്കും അപ്പുറത്തേക്ക് 
പോയവരോട് നമ്മള്‍ എന്ത് പറയും?
                     അവരുടെ അഭാവം സൃഷ്ടിക്കുന്ന വേദന അസഹ്യമാണെന്ന് അവരെ അറിയിക്കാന്‍ ഒരു ഭാഷയുണ്ടെങ്കില്‍ എത്ര നന്നായിരുന്നു !എങ്കില്‍ എനിക്ക് എന്റെ അച്ഛനോട്,വല്യച്ഛനോട് (അമ്മയുടെ അച്ഛന്‍),ഹരിഹരേട്ടനോട് എല്ലാം അത് പറയാമായിരുന്നു.
           അച്ഛനെ ഞാന്‍ മിസ്സ്‌ ചെയ്യുന്നത് എന്റെ അച്ഛനായത് കൊണ്ടും വല്യച്ഛനെ മിസ്സ്‌ ചെയ്യുന്നത് എന്റെ വല്യച്ഛനായത് കൊണ്ടുമാണ്.പക്ഷെ ഹരിഹരേട്ടന്‍,ആ മനുഷ്യന്‍ ഒരു ശൂന്യതയാവാന്‍ വേണ്ടി എന്നാണ് ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായത്?
         ശരിക്കോര്‍മയില്ല.എങ്കിലും എനിക്ക് ഏഴോ എട്ടോ വയസ്സുള്ളപ്പോഴാണ്.അച്ഛന്‍ ചെന്നൈയിലെ സ്ഥിരവാസം മതിയാക്കി  നാട്ടില്‍ വന്ന സമയം.വീടിനു മുന്നിലെ ശിവ ക്ഷേത്ര 
കമ്മിറ്റിയുടെ പ്രസിഡന്റ്‌ ആയവര്ഷം.അന്ന് ശിവരാത്രി കൊഴുപ്പിക്കാന്‍ 'ചന്ദ്രേട്ടന്റെ' പിന്നില്‍ അണി നിരന്നവരില്‍  പതിനെട്ടു വയസുകാരനായ ആ നമ്പീശന്‍ കുട്ടിയും ഉണ്ടായിരുന്നു.അന്ന് തുടങ്ങിയ ബന്ധം ഹരിഹരേട്ടന്‍ അച്ഛന്റെ 'വാല്‍' ആവുന്നതിലേക്ക് എപ്പോഴാണ് വളര്‍ന്നത്‌ എന്നറിയില്ല.പക്ഷെ അന്ന് മുതല്‍ ഈ ജൂലൈ രണ്ടാം തിയതി ഈ ലോകം വിട്ടു പോവുന്നത് വരെ അദ്ദേഹം ഒരു നിഴലായി ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു,നീണ്ട ഇരുപത്തിരണ്ടു വര്ഷം...


      ഒറ്റ കുട്ടിയായി വളര്‍ന്ന എനിക്ക് ഒരു മൂത്ത ചേട്ടന്റെ സ്നേഹവും തണലും ആയിരുന്നു ഹരിഹരേട്ടന്‍.എന്റെ എല്ലാ വാശികള്‍ക്കും കുറുമ്ബുകള്‍ക്കും ഓരം നില്‍ക്കണ വല്യേട്ടന്‍."ഏട്ടന്റെ മുത്താണിയെ" എന്ന് വിളിച്ചു എന്റെ ചിരികളികളില്‍ ലോകത്തിലെ എല്ലാ സന്തോഷവും കണ്ടിരുന്ന ആള്‍.
   ഡിഗ്രി ഫസ്റ്റ് ഇയര്‍ പഠിക്കുമ്പോഴാണ് എന്ന്തോന്നുന്നു അച്ഛനുമായി അഭിപ്രായ വ്യത്യാസമുണ്ടായി  എന്തോ തറുതല  പറഞ്ഞു ഞാന്‍.ദേഷ്യം കൊണ്ട് വിറച്ചു കൈ ഓങ്ങി അച്ഛന്‍ കസേരയില്‍ നിന്ന് ചാടി എണീറ്റതെ ഓര്‍മയുള്ളൂ എനിക്ക്.അച്ഛന്‍ ആകെ മൂന്നോ നാലോ തവണയേ തല്ലിയിട്ടുള്ളു.അത് കൊണ്ട് തന്നെ അങ്ങനെ ഒരു സിറ്റുവേഷന്‍ വന്നാല്‍ സങ്കടം വരും.അച്ഛന്റെ ബലമുള്ള കൈ ആഞ്ഞു വീഴുന്നതും പ്രതീക്ഷിച്ചു കണ്ണടച്ച് നിക്കാണ് ഞാന്‍.'പടെന്നു' അടി വീണ ശബ്ദം കേട്ടു.എന്താണ് സംഭവിച്ചത് എന്നറിയാന്‍ മെല്ലെ കണ്ണ് തുറന്നു നോക്കി.എനിക്ക് കിട്ടേണ്ട അടി ഹരിഹരേട്ടന്‍ വാങ്ങി കഴിഞ്ഞിരുന്നു,'ചന്ദ്രേട്ടാ നമുക്ക് ആകെ ഒന്നല്ലേ  ഉള്ളു,റാണി മോളെ വേദനിപ്പിക്കരുത് 'എന്ന് പറഞ്ഞ്. ഈശ്വരാ! രക്തബന്ധത്തില്‍ ഒരു ആങ്ങള ഉണ്ടെങ്കില്‍ ചെയ്യുമായിരുന്നോ അങ്ങനെ ഒരു കാര്യം?
       ഞങ്ങളുടെ രണ്ടു വീട് അപ്പുറത്തായിരുന്നു അവരുടെ വീട്.എന്നാലും ഞങ്ങളുടെ വീട്ടിലാണ് താമസിക്ക്യ.ഒരു  മെഡിക്കല്‍ ഷോപ്പിലെ സെയില്‍സുമാന്‍ ആയിട്ടാണ് ജോലി ചെയ്തിരുന്നത്,പിന്നെ വിശേഷ ദിവസങ്ങളില്‍  അമ്പലത്തിലെ കഴകോം.ഞാന്‍ കലോല്സവങ്ങള്‍ക്ക് പോവുമ്പോഴൊക്കെ  ലീവ് എടുത്തു കൂട്ട് വരും.'വെറുതെ ലീവ് എടുക്കണ്ട,നമ്മുടെ ഡ്രൈവര്‍ ഉണ്ടല്ലോ'ന്നു  പറഞ്ഞാലൊന്നും കേള്‍ക്കില്ല.'മര്യാദക്ക് ഭക്ഷണം കിട്ടണ സ്ഥലം ആണോന്നു അറിയില്ലല്ലോ,എന്തെങ്കിലും വാങ്ങിച്ചു തരാനൊന്നും ആരും ഉണ്ടാവില്ല' എന്ന് പറയും.        എന്നും രാത്രി ജോലികഴിഞ്ഞു തിരിച്ചുവരുമ്പോ കൈയിലൊരു പൊതിയുണ്ടാവും.ചിലപ്പോ പുതിയതായി ഇറങ്ങിയ ഒരു  ഡ്രസ്സ്‌,അല്ലെങ്കില്‍ എന്തെങ്കിലും പലഹാരങ്ങള്‍,ഫ്രൂട്സ് അങ്ങനെ വല്ലതും."എന്നും എന്തിനാ ഓരോന്ന് വാങ്ങി കൊണ്ട് വരണത്" എന്ന് അമ്മ  ശകാരിക്കുമ്പോഴും "എന്താ ഞങ്ങളൊന്നും എണ്ണത്തില്‍ പെടില്ലേ" എന്ന് അച്ഛന്‍ ചോദിക്കുമ്പോഴും ഒക്കെ ഒരു പുഞ്ചിരി ആയിരിക്കും മറുപടി.


    എന്റെ കല്യണത്തിനോടനുബന്ധിച്ചു ലീവ് കൊടുത്തില്ല എന്ന കാരണം പറഞ്ഞ് മെഡിക്കല്‍ ഷോപ്പിലെ ജോലി കളഞ്ഞു.അന്‍പതിനായിരം രൂപയും മൂന്നു പവനും ആയിരുന്നു എനിക്കുള്ള കല്യാണ സമ്മാനം!"എട്ടന് ഇതേ തരാന്‍ പറ്റിയുള്ളൂ"എന്ന മുഖവുരയോടെ.ചെറിയ വരുമാനമുള്ള ജോലിയില്‍ നിന്ന് വീട്ടില്‍ കൊടുത്തതിനു ശേഷം ബാക്കി കൂട്ടി വെച്ച് ഉണ്ടാക്കിയ സമ്പാദ്യം!
    കല്യാണം അടുക്കുംതോറും വിഷമമായിരുന്നു ആ പാവത്തിന്.പുതിയ ആള്‍ ഈ 'ആങ്ങളയെ' സ്വീകരിക്കില്ല എന്ന പേടി.പക്ഷെ തിരിച്ചാണ് സംഭവിച്ചത്.ഏട്ടന്‍ വളരെ പെട്ടന്ന് ഹരിഹരേട്ടനുമായി അടുത്തു.അങ്ങനെ അച്ഛന്റെ 'ബോഡി ഗാര്‍ഡ്' (എല്ലാവരും അങ്ങനെയാണ് വിളിക്ക്യ.വേറൊന്നും അല്ല.കണ്ടാല്‍ ഒരു കൊടക്കമ്പി സ്റ്റൈല്‍ ആണ്.ഭാവം ബ്ലാക്ക്‌ ബെല്‍റ്റ്‌ സിക്സ് പായ്ക്ക് ആണെന്നും.പിന്നെ ആള് തന്നെ അങ്ങനെയാ പറയ) ഏട്ടന്റെയും 'ബോഡിഗാര്‍ഡ്' ആയി.
        മെഡിക്കല്‍ ഷോപ്പ് വിട്ട ശേഷം പിന്നെ മുഴുവന്‍ സമയം കഴകം ഏറ്റെടുത്തു.മൂന്നു വര്ഷം മുന്‍പാണ്‌ അടിക്കടി കണ്ണ് ചുവന്നു കലങ്ങി വേദനയൊക്കെ  വരാന്‍ തുടങ്ങിയത്.ഞങ്ങള്‍ അന്ന് എറണാംകുളത്ത് കൊണ്ട് പോയി ലിറ്റില്‍ ഫ്ലവറില് ഒക്കെ കാണിച്ചു.മൂന്നു മാസം നിര്‍ബന്ധിച്ചു റസ്റ്റ്‌ എടുപ്പിച്ചു.പിന്നെ ചികിത്സയൊക്കെ മതിയാക്കി നാട്ടിലേക്ക് തിരിച്ചു.അന്ന് അറിയില്ലായിരുന്നു മൂന്ന് വര്ഷം കഴിഞ്ഞു വരാനുള്ള ഒരു വിപത്തിന്റെ മുന്നോടിയാണ് ഇതെന്ന്...      രണ്ടായിരത്തി ഏഴില്‍ പാമ്ബുമേക്കാട്ടു പോസ്റ്റിങ്ങ്‌ ആയപ്പോ സന്തോഷോം സങ്കടോം ഉണ്ടായിരുന്നു,നല്ല ഓഫര്‍ ആണെന്ന് സന്തോഷം,പക്ഷെ ഇവിടന്നു വിട്ടു നിക്കണ്ടേ എന്ന് വിഷമം.രണ്ടു വര്‍ഷത്തെക്കല്ലേ അത് വേഗം പോവുമല്ലോ എന്ന് പറഞ്ഞാണ് ജോലിയില്‍ ചേര്‍ന്നത്‌.അവിടെ നിന്ന് ലീവ് കിട്ടാനൊക്കെ ബുദ്ധിമുട്ടാണ്.എന്റെ അച്ഛന്‍ മരിച്ചിട്ടൊന്നും വരാന്‍ പറ്റിയില്ല.അത് ആ മനസ്സിനെ വല്ലാതെ  വേദനിപ്പിച്ചിരുന്നു.രണ്ടായിരത്തി ഒന്‍പതു ഡിസംബര്‍ ഇരുപത്തെട്ടാം തിയതി ജോലി കാലാവധി തീരുമായിരുന്നു."അത് വരെ മോള് നാട്ടില്‍ തന്നെ വേണം,അത് കഴിഞ്ഞാ ഞാന്‍ അവിടെ തന്നെ ഉണ്ടാവും" എന്ന് അടിക്കടി വിളിച്ചു പറയും.പക്ഷെ വാക്ക് പാലിച്ചില്ല!
   കഴിഞ്ഞ ആഗസ്ത് ഒന്നിനാണ് എല്ലാം തകിടം മറിഞ്ഞത്.പത്തു ദിവസത്തെ ലീവ്കിട്ടിയ സന്തോഷത്തില്‍ നാട്ടിലേക്ക് വന്നതാണ്‌.അര മണിക്കൂറില് അവിടെയെത്തും  എന്ന് വിളിച്ചു പറഞ്ഞ ആളില്‍ നിന്ന് പിന്നെ വിവരം ഒന്നും ഇല്ല.കുറച്ചു കഴിഞ്ഞപ്പോ അവിടുത്തെ ഏടത്തിയമ്മ വിളിച്ചു പറഞ്ഞു'ബാബുവിന് ഒരു കുഴച്ചില് പോലെ.അങ്ങട് വരണംന്നു പറഞ്ഞ് വാശി പിടിക്ക്യാണ്,ഞങ്ങള്‍ ഹോസ്പിറ്റലില്‍ കൊണ്ട് പോവാണ്‌' എന്ന്.ഞങ്ങള്‍ക്ക് ഒന്നും മനസ്സിലായില്ല.ഞങ്ങള്‍ ഹോസ്പിറ്റലില്‍ എത്തുമ്പോഴും വല്ല്യ കുഴപ്പം ഒന്നും ഇല്ല.സോഡിയത്തിന്റെ കുറവാണെന്ന്  പറഞ്ഞു ഡോക്ടര്‍.പക്ഷെ രണ്ടു ദിവസത്തിനുള്ളില്‍ ഒരു വശം   മൊത്തമായി കുഴഞ്ഞു.പിന്നെയുള്ള മാസങ്ങള്‍ ചികിത്സയുടെയും പ്രാര്തനയുടെയും  ആയിരുന്നു.
      ജീവിക്കാന്‍ ഒരു പാട് കൊതിച്ചിരുന്നു ഹരിഹരേട്ടന്‍.ആ തണല്‍ എന്നും കൂടെ ഉണ്ടാവണമെന്ന് ഞങ്ങളും.പക്ഷെ പൊരുതി തളര്‍ന്നു കീഴടങ്ങി ആ മനസ്സും ശരീരവും,മരണം എന്ന സത്യത്തിനു മുന്നില്‍.വെറുതെ ജനിച്ചു ഞങ്ങള്‍ക്ക് വേണ്ടി മാത്രം ജീവിച്ചു തീര്‍ന്നു പോയ ഒരു ജന്മം!  കൃത്രിമത്ത്വത്തിന്റെ ഈലോകത്ത് കളങ്കമില്ലാതെ സ്നേഹിക്കാന്‍ കഴിയണത് ഒരു തെറ്റായിരിക്കുമോ?അത് കൊണ്ടായിരിക്കുമോ ഈശ്വരന്‍ അത്തരമാളുകളെ ഭൂമിയില്‍ നിന്ന് വേഗം തുടച്ചു നീക്കുന്നത്?അവരുടെ സ്നേഹം, നന്മ എല്ലാം ലോകത്തിന്റെ പതനത്തിനും അവസാനത്തിനും തടസ്സമാവും എന്ന് ഭയന്ന്...???

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ