2010, ഒക്‌ടോബർ 9, ശനിയാഴ്‌ച

                                              ഇണ്ടുഞ്ഞക്ക്  പറയാനുള്ളത്...
             എന്തെങ്കിലും ഒക്കെ കുത്തിക്കുറിക്കുന്ന ശീലം ഞാന്‍ പോലും അറിയാതെയാണ് എന്നില്‍ വളര്‍ന്നത്‌.അത് കൊണ്ടു തന്നെയാവും എന്തെങ്കിലും എഴുതി തുടങ്ങിയേടത്തു തന്നെ അത് നിന്ന് പോയത്.എഴുത്ത് തുടങ്ങിയ സമയം മുതല്‍ ഈ നിമിഷം വരെ എടുത്താല്‍,എഴുതിയത് കുറവും എഴുതാതിരുന്നത് കൂടുതലും ആണ്.
          ഡിഗ്രി പഠനകാലത്ത്‌ തുടങ്ങിയ എഴുത്ത് പി.ജി കാലമായപ്പോഴേക്കും സെമിനാര്‍ പേപ്പര്‍ തയാറാക്കുന്നതിലേക്കും അസൈന്മെന്റ്റ് എഴുത്തിലേക്കും ചുരുങ്ങിയിരുന്നു.പിന്നെ വല്ലപ്പോഴും ഞെക്കി പിഴിഞ്ഞെടുക്കുന്ന ഒരു കവിതയും ലേഖനവും ഒക്കെ ആയി സര്‍ഗാത്മകത രൂപം മാറി.എഴുത്തും എഴുതാനുള്ള തോന്നല്‍ പോലും (എഴുതാനുള്ള കഴിവ് എന്ന് അതിനെ വിളിക്കാന്‍ പറ്റില്ല) മെല്ലെ ഞാന്‍ പാടെ മറന്നു.
      പിന്നെ കഴിഞ്ഞ വര്ഷം സംസാരത്തിനിടെ എങ്ങനെയോ എഴുത്തും വായനയുമൊക്കെ ചര്‍ച്ചാ വിഷയമായപ്പോ എന്റെ ഒരു  സുഹൃത്താണ്‌ ഒരു ബ്ലോഗ്‌ പേജ് ഉണ്ടാക്കുന്നതിനെ കുറിച്ച് പറഞ്ഞത്.അതിലെന്തെങ്കിലും  കുറിച്ചിട്ടാല്‍ എഴുത്തിനു വീണ്ടും മൂര്‍ച്ച വെപ്പിക്കാമെന്നും ചുരുങ്ങിയ പക്ഷം എന്റെ സുഹൃത്തുക്കള്‍ക്കെങ്കിലും അത് വായിക്കാമെന്നും ആയിരുന്നു ആ മഹാന്റെ കണ്ടെത്തല്‍.ആലോചിച്ചപ്പോ സംഗതി തരക്കേടില്ല എന്ന് എനിക്കും തോന്നി.
     ബ്ലോഗുണ്ടായാല്‍ മാത്രം പോരല്ലോ അതിനൊരു തലക്കെട്ട്‌ വേണ്ടേ?"ഇണ്ടുഞ്ഞകിസകള്‍" എന്ന പേരിടാന്‍ എനിക്ക് അധികം ആലോചിക്കാനൊന്നും ഉണ്ടായിരുന്നില്ല.എന്ത് കൊണ്ടു അങ്ങനെയൊരു പേര് എന്ന് ചോദിച്ചാല്‍ 'ഇണ്ടുഞ്ഞക്ക്' പറയാനുള്ള 'കിസ്സകള്‍' ആയതു കൊണ്ടു എന്ന് തന്നെ ഉത്തരം.
    നമ്മള്‍ എത്രയൊക്കെ വളര്‍ന്നാലും ദേശങ്ങളും രാജ്യങ്ങളും മാറി സന്ജരിച്ചാലും നമ്മളിലെ ഒരു കൊച്ചു കുട്ടി നാട്ടിന്‍പുറത്തെ തറവാട്ട്‌ മുറ്റത്ത്‌ ഓടികളിക്കും എന്നാണ് എനിക്ക് തോന്നുന്നത്.എല്ലാരുടെയും കാര്യം പറയാന്‍ ഞാന്‍ ആളല്ല.പക്ഷെ എനിക്ക് അങ്ങനെയാണ്.ആ കുട്ടിയെ അവളുടെ അമ്മമ്മ മനസ്സിലെ എല്ലാ സ്നേഹവും ചേര്‍ത്തുവെച്ചു വിളിച്ചിരുന്ന,ഇപ്പോഴും വിളിക്കണ പേരാണ് ഇണ്ടുഞ്ഞ.അമ്മമ്മയുടെ വ്യാകരണ പുസ്തകത്തില്‍ അവര്‍ തന്നെ എഴുതി ചേര്‍ത്ത സ്നേഹത്തിന്റെ പര്യായ പദം.'എന്റെ കുഞ്ഞു' എന്നതിന്റെ ഒരു നാടന്‍ പകര്‍പ്പായിരിക്കാം അത്.ആ പേരിന്റെ ഉത്ത്പത്തിയെപറ്റി എനിക്ക് അത്രയേ പറയാനാവൂ.കാരണം,ഈ പേര് എവിടന്നു കിട്ടി എന്ന് ചോദിച്ചാല്‍ ആളെ കുഴക്കുന്ന ചിരി മാത്രമാണ് അമ്മമ്മയുടെ ഉത്തരം.
         വല്യച്ഛന്റെ(അമ്മയുടെ അച്ഛന്‍) റേഡിയോയില്‍ തുറക്കുന്ന ആകാശവാണി,വേര്‍തിരിച്ചെടുക്കാനാവാത്ത പക്ഷികളുടെ ജുഗല്‍ബന്ദി,തൊഴുത്തില്‍ നിന്നുള്ള പശുക്കളുടെ അക്ഷമ,താഴെ നിന്ന് നേര്ര്‍ത്തു വരുന്ന തൈര് കടയണ ശബ്ദം,പിന്നെ പൊന്നുമേമ അബുദാബിയില്‍ നിന്ന് കൊണ്ടു വന്ന ക്ലോക്കിന്റെ സംഗീത സാന്ദ്രമായ സമയമറിയിപ്പ്,ഇത്രയും ചേര്‍ന്നാല്‍ അമ്മയുടെ വീട്ടിലെ പ്രഭാതത്തിന്റെ ആംബിയന്‍സ് പെര്‍ഫെക്റ്റ്‌.ഉണര്‍ന്നു താഴെ വന്നാല്‍ അമ്മമ്മ തൈര് കടയണത് കറക്റ്റ് അല്ലെ എന്ന് ചെക്ക് ചെയ്യലാണ് എന്റെ ആദ്യ പണി.അപ്പൊ തൈര് കടയലിന്റെ താളത്തിന് ഒട്ടും ഭംഗം വരുത്താതെ അമ്മമ്മേടെ ഒരു ചോദ്യമുണ്ട്,"ഇണ്ടുഞ്ഞാ...പല്ല് തേച്ചോ?"അങ്ങനെയാണ് ഇണ്ടുഞ്ഞയും  ആ ആമ്ബിയന്സിന്റെ ഭാഗമാവുന്നത്.അതിനു ശേഷം ഒരു ദിവസം പല തവണ പല താളത്തില്‍ ആ വിളി കേള്‍ക്കാം.അങ്ങനെ അങ്ങനെ ആ പേര് എന്നിലേക്ക്‌ അലിഞ്ഞു ചേര്ന്നു. 
     ഞാന്‍ വളരുന്നതോടൊപ്പം ഇണ്ടുഞ്ഞയും എന്റെയുള്ളില്‍ ആഴ്ന്നു തുടങ്ങി,ഗതകാലത്തിന്റെ ഉറപ്പുള്ള വേരായി.പക്ഷെ അമ്മമ്മ അപ്പോഴേക്കും വിളി ഒന്ന് പരിഷ്ക്കരിച്ചു 'റാണി മോളെ' എന്നാക്കിയിരുന്നു.അങ്ങനെ വിളിച്ചാല്‍ വിളി കേള്‍ക്കാന്‍ വേറെ ആളെ നോക്കണം എന്ന് എന്റെ പ്രധിഷേധം ഞാന്‍ അപ്പൊ തന്നെ അമ്മമ്മയെ അറിയിച്ചു.'ണ്ടുഞ്ഞ  വല്ല്യ കുട്ട്യായില്ല്യെ  അപ്പൊ നാണക്കേട്‌ തോന്നണ്ടാന്നുച്ച്ട്ടാ' എന്നായിരുന്നു മറുപടി.ഇണ്ടുഞ്ഞയല്ലാതായാല്‍ എനിക്ക് നിലനില്‍പ്പില്ലെന്നും വേരറ്റ ചെടിക്ക് വളരാനാവില്ലെന്നും ഒക്കെ അമ്മമ്മയോടു പറയണം എന്ന് മനസ്സ് കൊതിച്ചു.പക്ഷെ അത് കേട്ടു  "ന്റെ കുട്ടിക്ക് 'നൊസ്സ്'ണ്ടോ എന്ന് ആ പാവം പേടിക്കണ്ട എന്ന് വിചാരിച്ചു മിണ്ടാതിരുന്നു.പക്ഷെ അന്ന് ഞാന്‍ ഒരു കാര്യം മനസ്സിലുറപ്പിച്ചു,ജീവിതത്തിന്റെ കെട്ടുകാഴ്ച്ചകള്‍ക്കപ്പുറത്തു ഞാന്‍ 'ഇണ്ടുഞ്ഞ'യാണെന്ന് എല്ലാരേം അറിയിക്കണമെന്ന്.
        ചിട്ടയും ആകൃതിയുമില്ലാതെ മനസ്സില്‍ നിന്ന് ചാടി വന്നു വരികളായി നിരന്നിരിക്കുന്ന എന്റെ കുറിപ്പുകള്‍ക്ക് ഇണ്ടുഞ്ഞയെന്ന പാകതയില്ലാത്ത ആ കൊച്ചു കുട്ടിയുടെ മുഖമാണ്.അപ്പൊ പിന്നെ ഇതിലും നല്ല ഒരു തലക്കെട്ട്‌ ആ കുറിപ്പുകള്‍ക്ക് വേറെ കാണാനില്ല...!!!