2010, ഓഗസ്റ്റ് 11, ബുധനാഴ്‌ച

                                              അര്‍ദ്ധവിരാമം
ഞൊടിയിലെ‍ങ്ങോ പടിയിറങ്ങി  പോയച്ഛന്‍  
ഇരുളില്‍ പതിയിരുന്നൊരു മരണത്തെ പുല്‍കി
കാലപാശത്തിന്‍ ബന്ധനം മുറുകവേ
സ്നേഹപാശത്താല്‍ ബന്ധിതനായില്ലച്ഛന്‍.

വിഷുപ്പുലരിയില്‍,എന്നുമോര്‍ക്കും കണിയായച്ഛന്‍!
ഇല്ലിനി നീളുകില്ലാ കൈകള്‍ 
സ്നേഹവാത്സല്യത്തിന്‍ കൈനീട്ടമായി;
അനുഗ്രഹാശിസ്സുകളായി ഞങ്ങള്‍ക്കുള്ളില്‍ 
നിറയുകയില്ലിനിയാ കരുതലിന്‍ ശക്തി.

ജീവിതത്തെയേറെ പ്രണയിച്ചതാണച്ഛന്‍
നെയ്തുകൂട്ടിയതൊന്നല്ല ഒരായിരം സ്വപ്‌നങ്ങള്‍...
സഫലമായവയില്‍ ഒരു കുടന്നയെങ്കില്‍ 
നിറമേകാതെ പോയതൊരു കുന്നോളം.

പട്ടടയില്‍ എരിഞ്ഞമരുമ്പോഴുമെന്തോ
പറയാതെ ബാക്കി വെച്ചിരുന്നച്ഛന്‍ 
 അതെന്തെന്നു ഞാന്‍ പകയ്ക്കവേ 
എന്മുന്നില്‍ അര്‍ദ്ധവിരാമമായച്ഛന്‍ !